വാളയാര്‍ പീഡനം ; കേസ് അട്ടിമറിച്ചതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത്

വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് . വീട്ടിലും വല്യമ്മയുടെ വീട്ടിലും വെച്ച് മൂത്ത കുട്ടിക്ക് പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്. മകള്‍ക്ക് നേരെ പീഡനം നടന്നതായുള്ള അമ്മയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡന വിവരം കുട്ടി മരിക്കുന്നതിന് മുമ്പേ അറിയാം എന്നാണ് മൊഴി. പീഡനത്തില്‍ നിന്നും രക്ഷ നേടാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അമ്മയുടെ മൊഴിയിലുണ്ട്.

പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്നാണ് രണ്ടാനച്ഛന്‍ നല്‍കിയ മൊഴി.എന്നാല്‍ ആദ്യം മരിച്ച 13 വയസുകാരിയുടെ മരണത്തക്കുറിച്ച് ഇളയകുട്ടി നല്‍കിയ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലും കുറ്റപത്രത്തിലില്ല. എന്നാല്‍ 2017 ജനുവരി 13 ന് മരണം നടക്കുന്നത് വരെ പെണ്‍കുട്ടിക്ക് പീഡനമേല്‍ക്കേണ്ടിവന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

മൂത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഏഴ് പേരാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. കേസിലാകെ ഉള്ളത് 57 സാക്ഷികളാണ്. ഇതില്‍ പത്ത് പേര്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിരന്തരം പോകാറുണ്ടെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

മൂത്ത പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ പ്രിയതയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. പ്രതികള്‍ ബലാത്സംഗം ചെയ്യുന്നതിനാല്‍ ശരീരത്തില്‍ മുറിവുണ്ടാകുന്നതായി പെണ്‍കുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.