മക്കളുടെ മരണം ; കുമ്മനത്തെ തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

ബി ജെ പി നേതാവ് കുമ്മനം രാജശേഖരനെ തള്ളി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവര്‍ പറഞ്ഞു. സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ചതിനാണ് പെണ്‍കുട്ടികളുടെ ‘അമ്മ കുമ്മനത്തിനെതിരെ തിരഞ്ഞത്.

‘മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ട്. തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ല. മുഖ്യമന്ത്രിയെ കാണണമെന്ന് പുന്നല ശ്രീകുമാറിനോട് താനാണ് ആവശ്യപ്പെട്ടത്.’- . വാളയാറിലെ പെണ്‍കുട്ടികള്‍ക്കു നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസ സമരത്തെപ്പറ്റിയും അവര്‍ പ്രതികരിച്ചു. സമരപന്തലില്‍ പോയിരുന്നാല്‍ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അതേ സമയം സമരം ചെയ്യുന്നവരെ എതിര്‍ക്കുന്നില്ലെന്നുമായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.

ഉടന്‍ തന്നെ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കെ പി എം എസും പുന്നല ശ്രീകുമാറും തന്നോടൊപ്പമുണ്ടാകുമെന്നും അമ്മ പറയുന്നു.

കേരളം കാമഭ്രാന്താലയമായെന്നായിരുന്നു ബിജെപി ഉപവാസത്തിനിടെ കുമ്മനത്തിന്റെ പ്രതികരണം. ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാറിലെത്തിയപ്പോള്‍, മുഖ്യമന്ത്രി വാളയാറില്‍ നിന്നു മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും കമ്മീഷന്‍ അംഗങ്ങള്‍ക്കു താമസിക്കാനുള്ള സൗകര്യം പോലും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുനു. ഇതിനെതിരെയാണ് അമ്മ രംഗത്തെത്തിയത്.