കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി

മഞ്ചിക്കണ്ടി ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി അനുമതി. നാല് പേരുടെയും മൃതദേഹം നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതില്‍ അന്വേഷണം വേണമെന്നും പൊലീസുകാര്‍ മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരുംവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം ഏറ്റുമുട്ടലാണ് നടന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടി വച്ചതെന്നും സര്‍ക്കാര്‍ അറിയിച്ചു. എകെ 47 ഉപയോഗിച്ചാണ് വെടിവച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.