മഹാരാഷ്ട്ര ;ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ആഴ്ച്ചകള്‍ നീണ്ട വിവാദങ്ങള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ദാദറിലെ ശിവജി പാര്‍ക്കില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഉദ്ദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അശോക് ചവാന്‍,ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത്, വിനായക് റാവത്ത്, എംഎന്‍എസ് നേതാവും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്, മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ടി.ആര്‍.ബാലു, തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു. 20 വര്‍ഷത്തിന് ശേഷമാണ് മഹാരാഷ്ട്രയില്‍ ഒരു ശിവസേന നേതാവ് മുഖ്യമന്ത്രിയാകുന്നത്.

മഹാരാഷ്ട്രയിലെ പ്രമുഖമായ താക്കറെ കുടുംബത്തില്‍നിന്ന് അധികാരത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്. ചൊവ്വാഴ്ച മഹാസഖ്യത്തിന്റെ സംയുക്തയോഗത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉദ്ധവ് താക്കറെയുടെ പേര് നിര്‍ദേശിച്ചത് എന്‍.സി.പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ്.

ഉദ്ദവിനെ കൂടാതെ ആറ് മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. സഖ്യകക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് രണ്ട് വീതം അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.