ലവ് ലെറ്റര്‍ എഴുതിയതിനു മൂന്നാം ക്ലാസുകാരനെ അദ്ധ്യാപകര്‍ സ്‌കൂളില്‍ കൈയും കാലും കെട്ടിയിട്ടു

ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. കദിരി ടൗണിലുള്ള സ്‌കൂളിലാണ് രണ്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ബെഞ്ചില്‍ കെട്ടിയിട്ടത്. പ്രണയലേഖനം എഴുതി എന്ന കാരണത്താലാണ് മൂന്നാം ക്ലാസുകാരനെ കെട്ടിയിട്ടത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയും സമാനരീതിയില്‍ ബെഞ്ചില്‍ കെട്ടിയിട്ടു.

വിദ്യാര്‍ത്ഥികളുടെ കൈയും കാലും കൂട്ടിക്കെട്ടിയ ശേഷം ബെഞ്ചിനോട് ചേര്‍ത്ത് കെട്ടിയ നിലയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചതെന്നാണ് ആരോപണം. അതേസമയം, ഇങ്ങനെയുള്ള ശിക്ഷാനടപടികള്‍ സ്‌കൂളില്‍ ആദ്യമായല്ല നല്‍കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു രംഗത്തെത്തി. എന്നാല്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ആരോപണങ്ങള്‍ നിഷേധിച്ചു. കുട്ടികളുടെ രക്ഷിതാക്കളിലൊരാളാണ് ഇവരെ ബെഞ്ചില്‍ കെട്ടിയിട്ടതെന്ന് അവര്‍ പറഞ്ഞു.