സെന്‍സര്‍ ബോര്‍ഡ് കൈക്കൂലി ചോദിച്ചു എന്ന ആരോപണവുമായി ഷക്കീല

സെന്‍സര്‍ ബോര്‍ഡിനെതിരെ ആരോപണവുമായി നടി ഷക്കീല. താന്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സാഹചര്യത്തിലാണ് ഷക്കീല ആരോപണവുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് വേണെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ആന്ധ്രാ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് ഷക്കീല പറയുന്നത്. ‘ലേഡീസ് നോട്ട് അലൗഡ്’എന്ന പേരിലുള്ള തെലുങ്ക് ചിത്രമാണ് ഷക്കീല നിര്‍മിച്ചത്.

സെന്‍സര്‍ ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ഷക്കീലയുടെ ആരോപണം. അഡല്‍ട്ട് കോമഡി വിഭാഗത്തിലുള്ള നിരവധി സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് താന്‍ നിര്‍മിച്ച ചിത്രത്തിന് മാത്രം സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ഷക്കീല ചോദിക്കുന്നു. സര്‍ട്ടിഫിക്കറ്റിനായി രണ്ട് തവണ തങ്ങളുടെ ചിത്രം സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയെന്നും ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും ഷക്കീല ആരോപിച്ചു.

താന്‍ നിര്‍മിക്കുന്നത് കുടുംബ ചിത്രമല്ല. അഡല്‍ട്ട് കോമഡി സിനിമയാണ്. ഇക്കാര്യം സിനിമയുടെ തുടക്കത്തിലും പറയുന്നുണ്ട്. എന്നാല്‍, സെന്‍സര്‍ ബോര്‍ഡിലെ ചില അംഗങ്ങള്‍ തന്നോട് കൈക്കൂലി ചോദിക്കുകയാണ്. നിരവധി പേരില്‍ നിന്ന് കടം വാങ്ങിച്ചാണ് ഇങ്ങനെയൊരു സിനിമ താന്‍ നിര്‍മിച്ചത്. അഡല്‍ട്ട് സ്വഭാവമുള്ള സിനിമകളിലെല്ലാം താന്‍ അഭിനയിച്ചിട്ടുണ്ട്. താന്‍ നിര്‍മാതാവ് ആയതുകൊണ്ട് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ അധികൃതര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.