വാളയാര്‍ കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ നാട്ടുകാര്‍ ആക്രമിച്ചു

വാളയര്‍ പീഡനക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ നാട്ടുകാര്‍ ആക്രമിച്ചു. കേസിലെ നാലാം പ്രതി കുട്ടിമധു എന്ന എം. മധുവിന് നേരേയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മധു പൊലീസിനോട് പറഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു.

അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, അച്ഛന്റെ സുഹൃത്തായ ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, അമ്മയുടെ സഹോദരിയുടെ മകനായ വി മധു, അയല്‍വാസിയായ പതിനേഴുകാരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

കഴിഞ്ഞദിവസം ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ പട്ടാപ്പകല്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.