രാജ്യസഭയും കടന്ന് പൗരത്വ ഭേഭഗതി ബില്‍

പ്രതിപക്ഷ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ പൗരത്വ ഭേഭഗതി ബില്‍ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായി. 125 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ എതിര്‍പ്പ് രേഖപ്പെടുത്തി. രാജ്യസഭ കടന്ന ബില്ല് രാഷ്ട്രപതി ഒപ്പിടുന്ന മുറയ്ക്ക് നിയമമായി മാറും. 80 നെതിരെ 311 വോട്ടുകള്‍ക്കാണ് ലോക്സഭ ബില്ലിന് അംഗീകാരം നല്‍കിയത്.

ബില്‍ രാജ്യസഭയില്‍ പാസായതോടെ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിം ഇതര മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് ഇതോടെ അര്‍ഹതയായി. ആറരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും ആഭ്യന്തരമന്ത്രിയുടെ ഉപസംഹാര പ്രസംഗത്തിനും തുടര്‍ച്ചയാണ് ബില്‍ രാജ്യസഭ അംഗീകരിച്ചത്.

ബില്‍ സെലക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണം എന്ന സിപിഎം അംഗം കെകെ രാഗേഷിന്റെ പ്രമേയമായിരുന്നു ആദ്യം പരിഗണിച്ചത്. 105ന് എതിരെ 125 വോട്ടിന് സഭ പ്രമേയം തള്ളി. ബില്ലിന് അനുബന്ധമായി നല്‍കിയ 43 സ്വകാര്യ ഭേഭഗതികളുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എല്ലാ പ്രമേയങ്ങളും സഭ നിരാകരിച്ചു. എതാണ്ട് ആറര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് വോട്ടെടുപ്പിന് മുന്‍പ് സഭ സാക്ഷ്യം വഹിച്ചിരുന്നു.

ഭരണ പ്രതിപക്ഷ ഭാഗത്ത് നിന്ന് ശക്തമായ വാദപ്രതിവാദങ്ങളാണ് ഉയര്‍ന്നത്. രാജ്യസഭ പാസാക്കിയ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ബില്ല് നിയമമായാലും അനുബന്ധമായി ചട്ടങ്ങള്‍ രൂപികരിച്ച് പ്രസിദ്ധീകരിച്ച ശേഷമാകും ബില്‍ പ്രായോഗികാര്‍ത്ഥത്തില്‍ നടപ്പില്‍ വരിക. ഇതിന് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും സമയം എടുക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവര്‍ എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്ക് ബില്‍ പാസായിരുന്നു. അതുപോലെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ബില്ലെന്നത് കെട്ടുകഥ മാത്രമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വര്‍ഷങ്ങളായുള്ള വിവേചനം ഇല്ലാതാക്കുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ വിശദീകരിച്ചു.

ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള ആക്രമണമാണ് ബില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. ബില്‍ ബംഗാളി വിരുദ്ധമാണെന്നും നാസിസ്റ്റ് സിദ്ധാന്തം പകര്‍ത്തി എഴുതിയിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെയിന്‍ പറഞ്ഞു.