സര്‍ക്കാരിന്റെ പണി കുഴിയടയ്ക്കല്‍ മാത്രമല്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമല്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ഹൈക്കോടതിക്കാണ് മന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന ചോദിച്ച മന്ത്രി ജീവനക്കാരും ജഡ്ജിമാരും കുറവുള്ളതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു.

പാലാരിവട്ടത്ത് അപകടമുണ്ടായതിന് കാരണം പൈപ്പ് പൊട്ടിയതാണ്. പിഡബ്ല്യൂഡിയുടെ കുറ്റം കൊണ്ടുണ്ടായ കുഴിയല്ല അത്. നാലു മാസമായി പൈപ്പ് പൊട്ടിക്കിടക്കുകയായിരുന്നു. അതിനെ പറ്റി ആരും ചര്‍ച്ചചെയ്യുന്നില്ല. പൊട്ടിയ പൈപ്പ് എന്തിന് വാങ്ങി? ആര് വാങ്ങി? എന്ത് നടപടിയെടുത്തു? എന്നെല്ലാം അന്വേഷിക്കേണ്ടതുണ്ട്. പൊട്ടിയ പൈപ്പുകള്‍ നാടുമുഴുവനിട്ടവര്‍ സുഖമായി ജീവിക്കുകയാണ്.

പൈപ്പ് പൊട്ടിയ ഇടത്ത് സൂചനാ ബോര്‍ഡ് വെക്കണം. അത് പിഡബ്ല്യുഡി നിയമമാണ്. അത് എഞ്ചിനീയര്‍മാരുടെ ജോലിയാണ്. അവരത് ചെയ്തില്ല. നമ്മുടെ നാട്ടില്‍ ഇതൊക്കെ നടക്കുന്നുണ്ട്. കോടതിയില്‍ കേസ് കെട്ടിക്കിടക്കുന്നില്ലേ അത് ജഡ്ജിമാരുടെ കുറ്റമാണോ? മന്ത്രി ചോദിച്ചു.

ഇത്തരം ദാരുണമായ സംഭവങ്ങളില്‍ കോടതി പ്രതികരിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇക്കാര്യങ്ങള്‍ പൊതുമരാമത്ത് മന്ത്രിയും ധനകാര്യമന്ത്രിയും നിര്‍വഹിച്ചാല്‍ പോര. ഞങ്ങള്‍ കാശ് കൊടുത്താല്‍ പോരെ? ഉദ്യോഗസ്ഥര്‍ അത് നടപ്പിലാക്കണം. അതിനല്ലേ ശമ്പളം കൊടുക്കുന്നത്. കുറ്റം ചെയ്തവരിലേക്കാണ് തിരിയേണ്ടത്. എറണാകുളം നഗരത്തിന് വേണ്ടി മാത്രം റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഞാന്‍ ഏഴ് കോടി രൂപ കൊടുത്തിട്ടുണ്ട്. കുറേ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.