ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകണക്കില്‍ വ്യത്യാസം ; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്

ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളില്‍ അസ്വാഭാവികതയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രണ്ട് എന്‍.ജി.ഒകളുടെ ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചത്. എന്‍.ജി.ഒ ആയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനം പുറത്തുവന്നതിന് പിന്നാലെയാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടു കണക്കുകളില്‍ തിരിമറി ആരോപിച്ചിരുന്നു. ഇതേ സംശയങ്ങള്‍ ശരിവെച്ചിരിക്കുകയാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ പുതിയ പഠനം. ആകെയുള്ള 542 ലോക്‌സഭ മണ്ഡലങ്ങളില്‍ 347 ലോക്‌സഭ മണ്ഡലങ്ങളിലെ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും തമ്മില്‍ ചേരുന്നില്ലെന്ന് പഠനം പറയുന്നു. ഭൂരിപക്ഷത്തേക്കാള്‍ വലുതാണ് ചിലയിടങ്ങളിലെ വോട്ട് വ്യത്യാസം. ഒരു ലക്ഷം വോട്ടുകളുടെ വ്യത്യാസം വരെയുണ്ട് ചില മണ്ഡലങ്ങളില്‍.

195 മണ്ഡലങ്ങളില്‍ മാത്രമാണ് കണക്കുകള്‍ ചേരുന്നതെന്ന് പഠനം പറയുന്നു. 347 മണ്ഡലങ്ങളില്‍ ഒരു വോട്ട് മുതല്‍ 1,01,323 വോട്ടിന്റെ വരെ വ്യത്യാസമുണ്ട്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ മണ്ഡലത്തില്‍ തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ ഗല്ല ജയദേവ് വിജയിക്കുന്നത് 4205 വോട്ടുകള്‍ക്കാണ്. ഇവിടത്തെ കണക്കുകളില്‍ വ്യത്യാസം 6982 വോട്ടുകളാണ്. വിശാഖപട്ടണം മണ്ഡലത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ എം.വി.വി സത്യനാരായണ വിജയിക്കുന്നത് 4414 വോട്ടുകള്‍ക്കാണ്. ഈ മണ്ഡലത്തിലെ വോട്ട് വ്യത്യാസം 4956 വോട്ടുകളാണ്.

ജമ്മു-കശ്മീരിലെ അനന്ത്‌നാഗ്, ജാര്‍ഖണ്ഡിലെ കുന്തി, ഒഡീഷയിലെ കോരാപുട്ട്, ഉത്തര്‍പ്രദേശിലെ മാച്‌ലിഷഹര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ട് വ്യത്യാസം ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്നതാണ്. 2020 ഫെബ്രുവരിയില്‍ ഹരജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.