മാമാങ്കത്തിനു എതിരെ പ്രചരണം ; പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സ് അല്ലെന്നു സംവിധായകന്‍

റിലീസിന് ശേഷവും വിവാദങ്ങള്‍ അവസാനിക്കാതെ മാമാങ്കം. ചിത്രം റിലീസ് ആയതിനു പിന്നാലെ ചത്രത്തിനെ പറ്റി വളരെ മോശമായ രീതിയില്‍ ഉള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവനും. ഇത് കരുതി കൂട്ടി ഉള്ളതാണ് എന്ന് അണിയറക്കാര്‍ പറയുന്നു. മുഖ്യമായും മോഹന്‍ലാല്‍ ഫാന്‍സിനു എതിരെയാണ് ഏവരുടെയും സംശയം ഉയരുന്നത്. എന്നാല്‍ ചിത്രത്തിനെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ചില കുബുദ്ധികളാണ് എന്നും മോഹലാല്‍ ഫാന്‍സല്ല ഡീഗ്രേഡിങ്ങിനു പിന്നില്‍ എന്നും ചിത്രത്തിന്റെ സംവിധായകന്‍ പത്മകുമാര്‍ പറയുന്നു.

മനോരോഗികളാണ് ഇത്തരക്കാര്‍ . ആദ്യ രണ്ടു ദിവസത്തെ സൈബര്‍ ആക്രമണത്തില്‍ ഇപ്പോള്‍ കുറവു വന്നിട്ടുണ്ട് എന്നും സംവിധായകന്‍ പറയുന്നു. ഒടിയന്‍ റിലീസായപ്പോഴും ഇത്തരത്തില്‍ ഡീഗ്രേഡിംഗുങ്ങുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം വരുമ്പോള്‍ ഡീഗ്രേഡിംഗ് നടത്തണമെന്ന ഓഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമയെടുത്ത ആളാണ് താന്‍. തെറ്റായ പ്രവണതമൂലം നഷ്ടം സംഭവിക്കുന്നത് നിര്‍മാതാവിനാണ്. ഒരു താരത്തോടും വ്യക്തിവിരോധമുള്ള ആളല്ല നിര്‍മാതാവ്.

നീരജ് മാധവ്, ധ്രുവ് എന്നിവരെ സിനിമയില്‍ നിന്ന് ഒഴിവാക്കിയത്, തനിക്ക് തിരക്കഥ ലഭിക്കുമ്പോള്‍ ഇവരുടെ കഥാപാത്രങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് എന്നും പത്മകുമാര്‍ പറയുന്നു. അതിനിടെ മാമാങ്കത്തിന്റെ തിയേറ്റര്‍ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ രാജ്യത്തെ തിയേറ്ററില്‍ നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. ഇത് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും വിദേശത്തു നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.