എന്‍ആര്‍സി ; കേന്ദ്ര സര്‍ക്കാരിനെതിരെ ഗോവ ബിജെപി മുഖ്യമന്ത്രിയും രംഗത്ത്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ പട്ടിക ഗോവയില്‍ നടപ്പാക്കേണ്ടെതില്ലെന്ന് ബി ജെ പി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പൗരത്വ പട്ടികയെയും പൗരത്വ നിയമഭേദഗതിയെയും എതിര്‍ത്ത് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനവും രംഗത് വന്നത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ഗോവയിലെ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയാല്‍ ഗോവയിലുള്ള പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ അത് പ്രതികൂലമായി ബാധിക്കുമെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പ്രമോദ് രംഗത്തു വന്നത്. പോര്‍ച്ചുഗീസ് പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിലേക്ക് മാറാന്‍ നിലവില്‍ സംവിധാനമുണ്ടെന്നും വിഷയത്തെപ്പറ്റി കൂടുതല്‍ പഠിച്ചതിനു ശേഷം മറ്റു കാര്യങ്ങള്‍ വിശദീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം നടപ്പിലാക്കില്ലെന്നു പറയാന്‍ മുഖ്യമന്ത്രിമാര്‍ക്കാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതിനു പിന്നാലെയാണ് പ്രമോദ് സാവന്തിന്റെ പ്രസ്താവന. വിഷയസംബന്ധിയായി അറിവുള്ള നിയമജ്ഞരോട് അന്വേഷിക്കണമെന്നും പ്രധാനമന്തി മുഖ്യമന്ത്രിമാരോട് പറഞ്ഞിരുന്നു. കേരളവും ബംഗാളും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളാണ് കേന്ദ്ര നീക്കത്തെ എതിര്‍ത്തത്.

നാലര നൂറ്റാണ്ടിലധികം പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവയില്‍ ഒട്ടേറെ പോര്‍ച്ചുഗീസ് പൗരന്മാര്‍ താമസിക്കുന്നുണ്ട്. എന്‍ആര്‍സിയും സിഎഎയും നടപ്പിലാക്കുമ്പോള്‍ അത് ഇവരെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക അവിടങ്ങളില്‍ ശക്തമാണ്.