കൂടത്തായി’ സിനിമാ- സീരിയലുകള്‍ നിര്‍ത്തിവെക്കാന്‍ ഹര്‍ജിയുമായി സാക്ഷി

കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള സിനിമകളും സീരിയലും നിര്‍ത്തിവെക്കാന്‍ കേസിലെ മുഖ്യ സാക്ഷിയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ മുഹമ്മദ് ബാബയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസന്വേഷണം പൂര്‍ത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താല്‍ കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

ഇപ്പോള്‍ സംപ്രക്ഷേപണം ആരംഭിച്ചിരിക്കുന്ന സീരിയലുള്‍പ്പെടെ നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടന്‍ ഡിനി ഡാനിയേല്‍, ഫ്‌ളവേര്‍സ് ടിവി തുടങ്ങിയവര്‍ക്കെതിരെയാണ് ഹര്‍ജി.

മലയാളത്തിലെ പ്രമുഖ ചാനലായ ഫ്‌ലവേഴ്‌സ് ടിവി ‘കൂടത്തായി’ എന്ന പേരില്‍ അവതരിപ്പിക്കുന്ന പരമ്പരയുടെ സംപ്രേഷണം തുടരുന്ന സാഹചര്യത്തിലാണ് ഹര്‍ജികള്‍ എന്നതും ശ്രദ്ധേയമാണ്.

കൂടത്തായി കൊലപാതക പരമ്പര വിഷയമാക്കി ചാനല്‍ പ്രക്ഷേപണം ആരംഭിച്ചിട്ടുള്ള സീരിയല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇത് കേസിലെ സാക്ഷികളേയും പൊതുജനങ്ങളേയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സാക്ഷികളെപ്പോലും കുറ്റവാളികളെപ്പോലെയാണ് അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് സാക്ഷികളെ അവഹേളിക്കുകയും കോടതിയെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റോയി തോമസിന്റെ മക്കളും സഹോദരിയും നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വിധി വന്നിരുന്നു. കൂടാതെ, ഇവരുടെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ജനുവരി 25ലേക്ക് മാറ്റിയിരുന്നു. അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ജോളിയുടെ മക്കള്‍ക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്.

കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ നടി ഡിനി ഡാനിയേലും സമാന കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു.