മലയാളി നഴ്‌സിന് കൊറോണ ബാധ സ്ഥിരീകരിച്ചു ; ആശങ്ക വേണ്ടെന്ന് സൗദി ഭരണകൂടം

കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്ക് ആണ് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയത് നാഷണലിലെ ജീവനക്കാരിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മലയാളി നഴ്‌സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്.

അതേസമയം, ആശുപത്രിയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്നും സൗദിയില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്‌സിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.

രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്സുമാര്‍ അറിയിച്ചിരുന്നു. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ഫിലിപ്പീന്‍സ് സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.

വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.