മാധ്യമ പ്രവര്‍ത്തകന്റെ മരണം ; ശ്രീ റാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി

മാധ്യമ പ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീ റാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അപകട സമയത്ത് ശ്രീ റാമിനോപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശ്രീ റാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയാണ്.

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കുറ്റപത്രം. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ,പൊതുമുതല്‍ നശിപ്പിക്കല്‍ ,മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.വഫ ഫിറോസ് നിരന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

അമിത വേഗത അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീ റാം അമിത വേഗത്തില്‍ വാഹനം ഓടിച്ചെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.അപകടമുണ്ടാകുന്ന സമയത്ത് 99 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നും പോലീസ് പറയുന്നു.വഫയുടെ രഹസ്യമൊഴി രേഖപെടുത്തിയെങ്കിലും സക്ഷിയാക്കിയില്ല.കേസില്‍ 100 സാക്ഷികളാണുള്ളത്.84 രേഖകളും 72 തോണ്ടി മുതലും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് കെഎം ബഷീര്‍ കൊല്ലപെടുന്നത്. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു.ഈ സംഭവത്തെ തുടര്‍ന്ന് മദ്യപിച്ചെന്ന് ബോധ്യപെട്ടിട്ടും ശ്രീ റാമിനെ രക്തപരിശോശോധനയ്ക്ക് വിധേയമാക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തുന്നു.അപകടത്തെ തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

അപകടത്തിന് പിന്നാലെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി തള്ളിയിരുന്നു. സസ്പെന്‍ഷന്‍ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടുകയും ചെയ്തു.