വായ്പ എടുത്തിട്ട് മുങ്ങിയ മലയാളികളെ തേടി യുഎഇ ബാങ്കുകള്‍ ഇന്ത്യയിലേക്ക്

വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍ തുക വെട്ടിച്ച മലയാളികളെ തേടി യുഎഇയിലെ പ്രമുഖ ബാങ്കുകള്‍ ഇന്ത്യയിലേയ്ക്ക് വരുന്നു. വായ്പ എടുത്തു മുങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രതിനിധികള്‍ എത്തുന്നത്. അഞ്ച് വര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യുഎഇ ബാങ്കുകള്‍ക്ക് നഷ്ടമായതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎഇയിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എന്‍ബിഡി., അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒന്‍പത് ബാങ്കുകളാണ് നിയമ നടപടികളുമായി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകള്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കും.എന്നാല്‍, ഇന്ത്യയില്‍ നിയമ നടപടിക്കു നീങ്ങുന്നത് യുഎഇ ബാങ്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകള്‍ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ സ്ഥിരീകരിക്കുന്നു.

സാമ്പത്തിക ഇടപാടുകളില്‍ യുഎഇ സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതി വിധിക്കു തുല്യമാക്കി കഴിഞ്ഞ മാസം വിജ്ഞാപനം പുറത്തു വന്നതിനു പിന്നാലെയാണ് യുഎഇ ബാങ്കുകളുടെ നീക്കം. ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്.

ക്രെഡിറ്റ് കാര്‍ഡ്, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ. വന്‍ തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്.

യുഎഇ ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പാ തോത് 2017ല്‍ 7.5 ശതമാനമായി ഉയര്‍ന്നിരുന്നു. ചില ബാങ്കുകളുടെ പ്രവര്‍ത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞതോടെ അവ പരസ്പരം ലയിച്ചു. 2017ല്‍ നിഷ്‌ക്രിയ വായ്പകള്‍ 7.5 ശതമാനമായിരുന്നെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് വന്‍ തുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്.