എറണാകുളത്ത് റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു

എറണാകുളം പളളിക്കരക്കടുത്ത് പിണര്‍ മുണ്ടയില്‍ തീപിടുത്തത്തില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. ഇന്ന് രാവിലെ പതിനൊന്നേ മുക്കാലോടെയാണ് ഫാക്ടറിയില്‍ തീപിടുത്തം ഉണ്ടായത്.

തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂറോളം നിര്‍ത്താതെ വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണ വിധേയം ആക്കിയത്. ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ നിന്ന് ഫോം സ്പ്രേ ചെയ്യാന്‍ കഴിയുന്ന ഫയര്‍ എഞ്ചിന്‍ കൂടി എത്തിയതോടെ തീ പൂര്‍ണമായും അണഞ്ഞു.

പിണര്‍മുണ്ട സ്വദേശി അലിയാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറി. ചെരിപ്പ് നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന റബ്ബറിന്റെ ബാക്കി ഭാഗം പൊടിച്ച് ഷീറ്റുകളാക്കും. ആ മാലിന്യം കത്തിച്ചു കളയാന്‍ തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. എന്നാല്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് ഉണ്ടെങ്കിലും അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്നാണ് പ്രാഥമിക കണ്ടെത്തല്‍.