കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു ; ജോണി നെല്ലൂര്‍ ഇനി പി.ജെ. ജോസഫിനൊപ്പം

വീണ്ടും വീണ്ടും പിളര്‍ന്ന് കേരളാ കോണ്ഗ്രസ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗമാണ് അവസാനമായി പിളര്‍ന്നത്. പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്, ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് പ്രത്യേക യോഗം ചേര്‍ന്നു. ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗമാണ് ചേര്‍ന്നതെന്നാണ് ഇരു നേതാക്കളും വ്യക്തമാക്കിയത്. ജോസഫുമായി ലയിക്കാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നവര്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു.

അതേസമയം പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഏതാനും ചിലര്‍ വിട്ടു പോയതാണെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ജോണി നെല്ലൂര്‍ യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അനൂപ് ജേക്കബ് അച്ചാരം വാങ്ങിയെന്നു ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കാത്തതുകൊണ്ടാണ് ലയനത്തെ എതിര്‍ക്കുന്നതെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ അനൂപ് ജേക്കബ് ആദ്യഘട്ടത്തില്‍ ലയനത്തെ പിന്തുണച്ചെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. അതേസമയം സംഭവത്തില്‍ പി.ജെ ജോസഫിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.