അപകടം നടന്നിട്ടും രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിനു പോലുമില്ലതെ ദേശീയ പാതകള്‍

പത്തൊന്‍പത് പേരുടെ ജീവനെടുത്ത അവിനാശി അപകടം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ദേശീയ പാതകളില്‍ രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിന് പോലുമില്ല എന്ന് വാര്‍ത്തകള്‍. ഇപ്പോഴും അന്തര്‍ സംസ്ഥാന ബസുകളും ചരക്ക് വാഹനങ്ങളും നിയമം അനുശാസിക്കുന്ന വേഗതയ്ക്കും അപ്പുറമാണ് കുതിച്ചു പായുന്നത്. ഇത് പരിശോധിക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പാതയോരങ്ങളില്‍ കാണാനേയില്ല.

പത്ത് മണിക്ക് ശേഷം പാലക്കാട് നിന്ന് പുറപ്പെടേണ്ട അന്തര്‍ സംസ്ഥാന ബസുകള്‍ എപ്പോള്‍ ചെന്നൈയിലെത്തുമെന്ന ചോദ്യത്തിന് ജീവനക്കാര്‍ നല്‍കുന്ന മറുപടി രാവിലെ ഏഴ് മണി എന്നാണ്. ബംഗളൂരുവിലേക്ക് ബസ് കാത്തുനില്‍ക്കുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞത് പ്രകാരം 10 മണിക്ക് പാലക്കാട് താണ്ടുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ അഞ്ചരക്കോ ആറ് മണിക്കോ ബംഗളൂരുവിലെത്തുമെന്നാണ്.

ഇവരോടൊപ്പമോ അല്ലെങ്കില്‍ അതിലും വേഗതയിലാണ് ചരക്ക് വാഹനങ്ങളുടെ ദേശീയ പാതയിലെ പാച്ചില്‍. കണ്ടെയ്നര്‍ ലോറിക്ക് 45 കിലോമീറ്റര്‍ മാത്രമാണ് ദേശീയ പാതയില്‍ അനുവദിച്ചിരിക്കുന്ന വേഗത. മറ്റ് ചരക്ക് വാഹനങ്ങള്‍ക്ക് നാല് വരി പാതയില്‍ മണിക്കൂറില്‍ 65 കിലോമീറ്ററും.

അതേസമയം അവിനാശി അപകടത്തിന്റെ ഉത്തരവാദിത്വം കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അപകട കാരണം ടയര്‍ പൊട്ടിയതല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. കണ്ടെയ്നര്‍ ലോറികള്‍ രാത്രികാല യാത്രകളില്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിന് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.