കൊറോണ ; ചൈനയ്ക്ക് പുറത്തുള്ള എല്ലാ സ്റ്റോറുകളും അടയ്ക്കാന്‍ ആപ്പിള്‍ തീരുമാനം

ചൈനയ്ക്ക് പുറത്തുള്ള എല്ലാ ആപ്പിള്‍ സ്റ്റോറുകളും അടയ്ക്കുവാന്‍ കമ്പനി തീരുമാനം . ആപ്പിള്‍ സിഇഒ ടിം കൂക്ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ആളുകള്‍ കൂടുന്നത് ഒഴിവാക്കുകയാണ് കൊറോണയെ തടയാനുള്ള ഫലപ്രദമായ മാര്‍ഗം’-ടിം കൂക്ക് പറയുന്നു. വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ടീം അംഗങ്ങളെയും ഉപഭോക്താക്കളെയും കൊറോണയില്‍ നിന്ന് രക്ഷിക്കാനാണ് ഇതെന്ന് ടിം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിന് പുറമെ കമ്പനിയുടെ ലീവ് പോളിസിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൊവിഡ് 19 ബാധിച്ച കുടുംബാംഗങ്ങളെ പരിചരിക്കാനോ, സ്വയം ക്വാറന്റീനിലിരിക്കാനോ സാധിക്കുന്ന രീതിയില്‍ ലീവുകള്‍ ക്രമീകരിക്കാം. 24 രാജ്യങ്ങളിലായി 500 ഓളം സ്റ്റോറുകളാണ് ആപ്പിളിന് ഉള്ളത്. 15 മില്യണ്‍ ഡോളറാണ് ആപ്പിള്‍ കൊറോണയെ തുരത്താനായി സംഭാവനയായി നല്‍കിയത്. കൊറോണയെ തുടര്‍ന്ന് പല പ്രമുഖ കമ്പനികളുടെയും പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച മട്ടിലാണ്.