വാളയാര്‍ സഹോദരിമാരുടെ കൊലപാതകം ; പ്രതികളെ വീണ്ടും അറസ്റ്റ്‌ചെയ്തു

വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ കോടതി വെറുതെ വിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് വിചാരണ കോടതി വെറുതെവിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്. കേസില്‍ കീഴ്കോടതി വെറുതെ വിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നടപടിയുണ്ടായത്.

അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു, വി മധു എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിചാരണ കോടതി വെറുടെ വിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം, പട്ടികജാതി- പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. പ്രതികളെ പാലക്കാട് പോക്സോ കോടതിയില്‍ ഹാജരാക്കി. ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കും.