രഞ്ജന്‍ ഗൊഗോയി ലൈംഗിക വൈകൃതമുള്ള ജഡ്ജി എന്ന് മാര്‍ക്കണ്ഡേയ കട്ജു

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ള ഒരു ജഡ്ജിയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് മാര്‍ക്കണ്ഡേയ കട്ജു. താന്‍ 20 വര്‍ഷം അഭിഭാഷകനായും മറ്റൊരു 20 വര്‍ഷം ജഡ്ജിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരുപാട് നല്ല ജഡ്ജിമാരേയും മോശം ജഡ്ജിമാരേയും അറിയാം. എന്നാല്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ രഞ്ജന്‍ ഗൊഗോയിയെ പോലെ അത്രയും ലജ്ജയില്ലാത്തതും ലൈംഗിക വൈകൃതമുള്ളതുമായ ഒരു ജഡ്ജിയെ കണ്ടിട്ടില്ലെന്നാണ് കട്ജു പറഞ്ഞത്.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്ത നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സ്വന്തം വിധിന്യായത്തെ തന്നെ ലംഘിക്കുന്ന പ്രവര്‍ത്തിക്കാണ് രഞ്ജന്‍ ഗൊഗോയി കൂട്ടിനില്‍ക്കുന്നതെന്നാണ് നിയമഞ്ജര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രിബ്യൂണല്‍ അംഗങ്ങളെ വിരമിച്ചശേഷം മറ്റ് സ്ഥാനങ്ങളില്‍ പുനര്‍നിയമിക്കുന്നതിനെതിരേ രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായിരുന്ന ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നത് ഗൊഗോയി സുപ്രിംകോടതിയില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു.