മദ്യം വാങ്ങാനും കേരള മോഡല്‍ ; മദ്യപിക്കുന്നവര്‍ക്കും സംസ്ഥാനം മാതൃക

വിദേശ മദ്യ ഷാപ്പിന് സര്‍ക്കാര്‍ അവധി കൊടുക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൊറോണ വ്യാപിക്കാന്‍ ഇത് കാരണമാകും എന്നാണ് പൊതുവേ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്നെ കഷ്ടത്തില്‍ ആകുവാന്‍ സാധ്യത ഉണ്ട് എന്ന് ഏവര്‍ക്കും അറിയാവുന്നതാണ്.

എന്നാല്‍ ബിവറേജുകള്‍ക്ക് അവധി കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികള്‍. കണ്ണൂരിലെ വിദേശ മദ്യ ഷാപ്പിന് മുന്നില്‍ ആണ് ആളുകള്‍ നിശ്ചിത അകലത്തില്‍ നിന്ന് മാതൃക കാണിച്ചിരിക്കുന്നത്.

സാധാരണ വലിയ ഉന്തും തള്ളുമായിരുന്നു മദ്യ ഷാപ്പുകള്‍ക്ക് മുന്നിലെങ്കില്‍, ഒരു മീറ്ററോളം അകലമിട്ട് വരി നില്‍ക്കുന്നവരുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നതിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.

അതേസമയം, കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ സാധനങ്ങള്‍ ഹോം ഡെലിവറി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കടകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധത്തില്‍ ചെറിയ പിഴവ് സ്ഥിതി വഷളാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ഭീതി നേരിടാന്‍ ആരോഗ്യമേഖലയ്ക്കു സാധിക്കും. തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണം. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.