നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാ മാര്‍ത്തോമ്മ ദേവാലയങ്ങളിലേ ആരാധനകള്‍ നിര്‍ത്തി

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്;നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അറിയിച്ചു.

മാര്‍ച്ച് 20 വെള്ളിയാഴ്ച ഭദ്രാസനത്തിലെ ഇടവകയ്ക്ക് അയച്ച കല്‍പനയിലാണ് മുഴുവന്‍ ആരാധനകളും വീടുകളിലെ പ്രാര്‍ത്ഥനായോഗങ്ങളും മാറ്റിവെക്കണമെന്ന് എപ്പിസ്‌കോപ്പാ നിര്‍ദേശിച്ചിരിക്കുന്നത്. ഫെഡറല്‍ സംസ്ഥാന സര്‍ക്കാരുകളുടേയും സിഡിസിയുടേയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ടതുള്ളതിനാലാണ് ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വരുന്നതെന്നും നോയമ്പു കാലഘട്ടത്തില്‍ നടന്നുവന്നിരുന്ന പ്രത്യേക ആരാധനകളും പ്രാര്‍ത്ഥനകളും ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായ സമൂഹമാധ്യമങ്ങളിലൂടേയും ഓഡിയോ, വിഡിയോ കോണ്‍ഫറന്‍സിലൂടേയും നടത്തേണ്ടതാണെന്നും എപ്പിസ്‌ക്കോപ്പാ നിര്‍ദേശിച്ചു.

ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കേണ്ടതിന് പ്രാര്‍ത്ഥന അനിവാര്യമാണ്. ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കഷ്ടാനുഭവയാഴ്ച നടന്നിരുന്ന പ്രാര്‍ഥനകള്‍ ലൈവ് സ്ട്രീം ടെലികാസ്റ്റ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നതായും അറിയിപ്പില്‍ പറയുന്നു. ടെക്സസ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ദേവാലയത്തിലെ ആരാധനകള്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്. ആരോടും പറയുവാന്‍ കഴിയാത്ത ഹൃദയനൊമ്പരങ്ങള്‍ ഇറക്കിവെക്കുന്നതിന് അത്താണിയായി മാറേണ്ട ദേവാലയങ്ങള്‍ ഭീതിയുടെ നിഴലില്‍ അടച്ചിടേണ്ടി വരുന്നത് തീര്‍ത്തും വേദനാജനകമാണ്.