മദ്യം ലഭിക്കാതെ കേരളത്തില്‍ വീണ്ടും ആത്മഹത്യ ; കൊറോണയെക്കാള്‍ സ്ഥിതിഗതികള്‍ രൂക്ഷം

കൊറോണ ഭീഷണിക്ക് പിന്നാലെ മദ്യപന്മാരുടെ ആത്മഹത്യകളും കേരളത്തില്‍ തുടരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് രണ്ടാമത്തെ ആത്മഹത്യയെന്ന് സൂചന. എറണാകുളം പളളിക്കര പെരിങ്ങാല സ്വദേശി മുരളി (45) ആണ് ജീവനൊടുക്കിയത്. ഇയാള്‍ മദ്യത്തിന് അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നു നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മകനും നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിവറേജുകളും മദ്യഷാപ്പുകളും പൂട്ടിയത് സംസ്ഥാനത്ത് സാഹചര്യം രൂക്ഷമായിരിക്കുകയാണ്. അമ്പലമുകള്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്. മദ്യം ലഭിക്കാതെ തൃശൂരില്‍ യുവാവ് ഇന്ന് ജീവനൊടുക്കിയിരുന്നു. കുന്നംകുളത്തിനടുത്ത് തൂവാനൂരില്‍ കുളങ്ങര വീട്ടില്‍ സനോജ്(38) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനാല്‍ രണ്ട് ദിവസമായി ഇയാള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ബിവറേജസ് ഔട്ടലെറ്റുകളടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് ഔട്ട്ലെറ്റുകള്‍ അടച്ചത്. അതിന് മുമ്പേ തന്നെ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചിരുന്നു. സ്ഥിര മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ സാമൂഹിക വിപത്താകുമോയെന്ന സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ സംഭവങ്ങള്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ വിഷയത്തില്‍ ഉടനെ എന്തെങ്കിലും തീരുമാനം എടുത്തില്ല എങ്കില്‍ കൊറോണ പോലെ തന്നെ ഇതും സര്‍ക്കാരിനു ആപത്തായി മാറുമെന്നു ഉറപ്പായി.