മുഖ്യമന്ത്രിയ്‌ക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA രംഗത്ത്. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.

അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് മുഖ്യമന്ത്രിയെടുത്തതെന്നും ഇത് പുന:പരിശോധിക്കണമെന്നുമാണ് KGMOA ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കുമെന്ന് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തിയ്ക്കുള്ള മരുന്ന് മദ്യമല്ലെന്നും അത് തികച്ചും അശാസ്ത്രീയവും അധാര്‍മ്മികവുമാണെന്നും അതിനു മറ്റ് ചികിത്സാ മാര്‍ഗങ്ങളുണ്ടെന്നും KGMOA പറയുന്നു. കൂടാതെ, കൊറോണ വൈറസ് സമൂഹ വ്യാപനത്തിനുള്ള സാധ്യത കേരളത്തിലുണ്ടെന്നും അത് തള്ളികളയാനാകില്ലെന്നും KGMOA പറയുന്നു.

പനി, ജലദോഷം എന്നിവ ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും ഇക്കാര്യത്ത്തില്‍ ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടെന്നും KGMOA പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യം കിട്ടാത്തത് കാരണം കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രസ്താവന ഇറക്കിയത്.