മദ്യത്തിന് പാസ് ; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി ; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടന

ബിവറേജ് ബാര്‍ എന്നിവ പൂട്ടിയത് കാരണം അമിത മദ്യാസക്തിയുള്ളവരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി എക്‌സൈസ് വകുപ്പ് പാസ് നല്‍കും. സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതിനാല്‍ ഒരു വിഭാഗം ആളുകള്‍ ശരീരികവും മാനസികവുമായ അസ്വസ്തത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഇതിനായി ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാം. ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവര്‍ക്കാണ് മദ്യത്തിനു പാസ് ലഭിക്കുക. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയമാകണം.

ഇയാള്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണം പ്രകടിപ്പിക്കുന്നയാളാണെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം വിതരണം ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അടുത്തുള്ള എക്‌സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ ഹാജരാക്കിയാല്‍ പാസ് നല്‍കും. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. ഇതനുസരിച്ച് മൂന്നു ലിറ്റര്‍ മദ്യം ബിവറേജസ് കോര്‍പറേഷന്‍ നല്‍കും. എന്നാല്‍ ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പുമായി കെജിഎംഒഎ രംഗത്തെത്തി. ഉത്തരവ് അധാര്‍മികമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു.