ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷകളും മൂല്യനിര്‍ണയവും പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഓണ്‍ലൈനായി ഇത് പൂര്‍ത്തീകരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പറഞ്ഞു.

പരീക്ഷ പൂര്‍ത്തിയാക്കാതെ സ്‌കൂള്‍ എങ്ങനെ തുറക്കുമെന്ന കാര്യത്തിലുള്ള ആശങ്കയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പങ്കുവെക്കുന്നു. അതുകൊണ്ടുതന്നെ ലോക്ക്‌ഡൌണില്‍ ഇളവ് ലഭിച്ചാല്‍ എങ്ങനെ പരീക്ഷകളും മൂല്യനിര്‍ണയവും നടത്താനാവുമെന്ന് സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ലോക്ക്‌ഡൌണ്‍ തീരുന്നതിനനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം.

പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനാക്കാന്‍ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് പ്രായോഗിക ബുദ്ധിമുട്ടില്‍ ഉടക്കി നില്‍കുകയാണ്. എസ്എസ്എല്‍സി മാത്രം ഒന്‍പത് വിഷയങ്ങളിലായി നാല്‍പത് ലക്ഷം പേപ്പറുകള്‍. എഴുതിയ അധിക പേപ്പറുകള്‍ അടക്കം ഇത് കോടികള്‍ വരും. ഇതിത്രയും സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണ് എന്നും അദ്ദേഹം പറയുന്നു.