നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി എന്ന് യു.എ.ഇ

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ യു.എ.ഇ തീരുമാനം. ഇത്തരം രാജ്യങ്ങളുമായുള്ള സഹകരണവും തൊഴില്‍ ബന്ധവും പുന:പരിശോധിക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ ആണ് വിവരം പുറത്തുവിട്ടത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതോടെ അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാവും.

ഇന്ത്യ ഉള്‍പ്പെടെ ഏതെങ്കിലും രാജ്യത്തിന്റെ പേര് പരാമര്‍ശിക്കാതെയാണ് യു.എ.ഇയുടെ പ്രസ്താവന. ഭാവിയില്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കാര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതും ക്വാട്ട സംവിധാനത്തില്‍ മാറ്റം വരുത്തുന്നതും യു.എ.ഇയുടെ സജീവ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതാത് രാജ്യങ്ങളുമായി തൊഴില്‍ മന്ത്രാലയം രൂപപ്പെടുത്തിയ ധാരണാപത്രം റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാരെ വെട്ടിക്കുറക്കാനോ അവധിയില്‍ പ്രവേശിപ്പിക്കാനോ ആവശ്യമെങ്കില്‍ പിരിച്ചുവിടാനോ ഉള്ള അവകാശം സ്വകാര്യ മേഖലക്ക് യു.എ.ഇ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ മടങ്ങി പോകാന്‍ നിര്‍ബന്ധിതരായവരെ തിരിച്ചു കൊണ്ടു പോകാന്‍ ചില രാജ്യങ്ങള്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ യു.എ.ഇ തീരുമാനിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ തിരിച്ചു കൊണ്ടു പോവുക എന്നത് അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ്. വ്യോമയാനം ഉള്‍പ്പെടെ യു.എ.ഇയിലെ വിവിധ വകുപ്പുകള്‍ ഇതിനു വേണ്ട മാനുഷിക പിന്തുണ നല്‍കാനും തീരുമാനിച്ചിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സര്‍വീസ് നടത്താന്‍ എമിറേറ്റ്‌സ് എയര്‍ലെന്‍സിനും അനുമതി നല്‍കിയിരുന്നു.

എന്നാല്‍ യാത്രാവിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതു വരെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പറ്റില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ബന്ധപ്പെടുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. യു.എ.ഇയുടെ തീരുമാനം വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു. കോവിഡ് ബാധയെ തുടര്‍ന്ന് തങ്ങളുടെ പൗരന്‍മാരെ മടക്കി വിളിക്കണമെന്ന ആവശ്യത്തോട് പല രാജ്യങ്ങളും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം.