ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും ജില്ല വിട്ടുള്ള യാത്രക്ക് അനുവാദമില്ല എന്ന് ഡിജിപി

ലോക്ക് ഡൌണ്‍ ഇളവുകള്‍ നിലവില്‍ വന്നാലും ജില്ല വിട്ടുള്ള യാത്രക്ക് അനുവാദമില്ല എന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് സത്യവാങ്മൂലം നിര്‍ബന്ധമല്ല തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകും. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ കാലയളവിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്കാണ് ഡിജിപി ലോക്നാഥ് ബെഹ്റ മറുപടി നല്‍കിയത്. ഇരുപതാം തീയതി മുതല്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് സത്യവാങ്മൂലം നിര്‍ബന്ധമില്ല.

എന്നാല്‍, ഓഫീസുകളില്‍ പോകുന്നവര്‍ ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ലോക്ക് ഡൗണില്‍ ഇളവു നല്‍കിയാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്നും ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡിജിപി പറഞ്ഞു.

വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികള്‍ കുറയുമെന്നാണ് പ്രതീക്ഷ. പരമാവധി മൂന്നു പേര്‍ക്ക് കാറില്‍ സഞ്ചരിക്കാം. നിര്‍ദേശം ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കും. എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി.അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കില്ലന്നും റെഡ് കാറ്റഗറിയിലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും ഡിജിപി വ്യക്തമാക്കി.