സ്പ്രിംക്ലര്‍ വിവാദത്തില്‍ മറുപടിയുമായി പിണറായി വിജയന്‍

വിവാദമായ സ്പ്രിംക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്നും ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. കോവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കണ്ടുകൊള്ളും. ജനങ്ങള്‍ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ആദ്യം മുതല്‍ സംസ്ഥാനം മികച്ച രീതിയിലാണ് പോകുന്നത്. അത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം, കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. അതിനെ അവഗണിച്ച് തള്ളിക്കളയാനാണ് തന്റെയും സര്‍ക്കാരിന്റെയും തീരുമാനമെന്നും മുഖ്യമന്ത്രി പറയുന്നു. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.