പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ചല്ലാതെ മരിക്കുന്നവരായാലും കാര്‍ഗോ വിമാനം വഴി നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനാണ് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം കൊണ്ടുവരാന്‍ പാടില്ല. ഇതോടെ ഗള്‍ഫില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് വിവിധ എയര്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കുവൈത്തില്‍ മരിച്ച 2 മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അവസാന നിമിഷം മുടങ്ങി. കഴിഞ്ഞ ആഴ്ചകളില്‍ കുവൈത്തില്‍ മരിച്ച ആലപ്പുഴ മാവേലിക്കര സ്വദേശി വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കോഴിക്കോട് മണിയൂര്‍ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹം ഇന്ന് ഖത്തര്‍ എയര്‍ വെയ്‌സ് വഴി ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇവരില്‍ ഒരാള്‍ ഹൃദയാഘാതം മൂലവും മറ്റൊരാള്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നുമാണ് മരണമടഞ്ഞത്. കല കുവൈത്തിന്റെ നേതൃത്വത്തിലാണു ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതായി ഖത്തര്‍ എയര്‍ വെയ്‌സ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണു അവസാന നിമിഷം ഇത് മുടങ്ങിയത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസി അധികൃതരും സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു വിമാന കമ്പനികള്‍ക്കും ഇത്തരത്തില്‍ നിര്‍ദ്ദേശം ലഭിച്ചതായാണു വിവരം.

കൂടാതെ ഇന്ന് ദുബൈയില്‍ മരിച്ച പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്റ് ട്രേഡിങ് എം.ഡിയുമായ കപ്പല്‍ ജോയി എന്നറിയപ്പെടുന്ന മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കലിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.