വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം നല്‍കാന്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി ; പക്ഷെ നടപ്പിലാക്കാന്‍ സാധിക്കില്ല

സംസ്ഥാനത്ത് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്നാണു ഭേദഗതി വരുത്തിയത്. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നടപടി. നേരത്തെ ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസില്‍ നിന്ന് മദ്യം നല്‍കാമെന്ന വ്യവസ്ഥ അബ്കാരി ചട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇത് മറികടക്കാനാണ് നിലവില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.

മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ഭേദഗതി. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കാന്‍ സാധിക്കില്ല.

എന്നാല്‍, ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് നടപ്പിലാകില്ല. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കുന്നവര്‍ക്ക് മദ്യം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കുന്നവര്‍ക്ക് മദ്യം എക്സൈസ് എത്തിച്ചുനല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കേണ്ട മദ്യത്തിന്റെ അളവ് സര്‍ക്കാര്‍ പറയുന്നില്ല. മദ്യാസക്തിക്ക് മദ്യമല്ല പ്രതിവിധി. ഡോക്ടര്‍ മദ്യം നിര്‍ദ്ദേശിച്ച് എക്സൈസ് അത് സപ്ലേ ചെയ്യുന്നത് പരിഹാസ്യമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.