നിരോധനങ്ങളില്‍ ഇളവുകള്‍ നല്‍കി ഓസ്ട്രിയയില്‍ നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങള്‍

വിയന്ന: മെയ് 4 മുതല്‍ ഓസ്ട്രിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ മന്ത്രി ഹൈന്‍സ് ഫാസ്മാനും വിയന്ന സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാഭ്യാസ മനശാസ്ത്രജ്ഞ ക്രിസ്റ്റ്യന്‍ സ്പീലും ചേര്‍ന്നാണ് ഏപ്രില്‍ 24ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.

ഉയര്‍ന്ന ക്ലാസുകള്‍ മെയ് 4നും പ്രാഥമിക വിദ്യാലയങ്ങള്‍ (6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി) മെയ് പകുതി മുതല്‍ തുറക്കും. മൂന്നാം ഘട്ടത്തില്‍, 15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികളുടെ (വൊക്കേഷണല്‍ സ്‌കൂളുകള്‍, സെക്കന്‍ഡറി ലെവല്‍ 2, പോളിടെക്‌നിക് സ്‌കൂളുകള്‍) ക്‌ളാസുകള്‍ മെയ് 29ന് ആരംഭിക്കാം. കിന്റര്‍ഗാര്‍ട്ടന്‍ തുറക്കുന്നതിനുള്ള കൃത്യമായ ക്രമീകരണത്തില്‍ തീരുനമാനമായില്ല. എന്നിരുന്നാലും ജോലിചെയ്യുന്നവരുടെ കുട്ടികള്‍ക്കും, കുട്ടികളെ വീട്ടില്‍ ഇരുത്താന്‍ സാഹചര്യം എല്ലാവര്‍ക്കും കിന്റര്‍ഗാര്‍ട്ടന്‍ മെയ് 4 മുതല്‍ ലഭ്യമായേക്കും.

അതേസമയം പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. തിങ്കള്‍ മുതല്‍ ബുധന്‍ വരെയും ശേഷം വ്യാഴം, വെള്ളി ദിവസങ്ങളിലായും ഷിഫ്റ്റുകള്‍ നടക്കും. സ്‌കൂള്‍ ദിവസങ്ങള്‍ ആഴ്ചതോറും മാറിമാറി വരും. ശേഷിക്കുന്ന ദിവസങ്ങള്‍ ‘ഗൃഹപാഠം ചെയ്യാനുള്ള ദിവസങ്ങളായി’ ഉപയോഗിക്കും. സ്‌കൂള്‍ വര്‍ക്ക്, ജിംനാസ്റ്റിക്‌സ്, സംഗീത പാഠങ്ങള്‍, ഉച്ചതിരിഞ്ഞുള്ള ക്ലാസുകള്‍ എന്നിവ ഒഴിവാക്കും. അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്ക് വീട്ടില്‍ തന്നെ തുടരാം. ഈ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ പാഠങ്ങള്‍ക്കായി അധ്യാപകര്‍ ലഭ്യമായിരിക്കണം.

സ്‌കൂള്‍ ഇടവേളകളില്‍ പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് വേണം. പഠനത്തില്‍ മറ്റുള്ളവരുടെ ഒപ്പം കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാലോ ഓണ്‍ലൈന്‍ പാഠങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലോ ഇതുവരെ എത്താത്ത കുട്ടികള്‍ക്ക് രണ്ടാഴ്ചത്തെ സമ്മര്‍ സ്‌കൂളും മന്ത്രാലയം ആസൂത്രണം ചെയ്യുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും.

നടപടികള്‍ക്ക് അനുകൂലമായും, പ്രതികൂലമായും വിദിഹ റക്ള്‍സൈറ്റിയ കക്ഷികളും അധ്യാപക യൂണിയനും പ്രതികരിച്ചു. രണ്ടാമത്തെ കൊറോണ തരംഗം ഉണ്ടാകാനുള്ള അപകടസാധ്യതയും പലരും പങ്കുവച്ചു. വളരെ ജാഗ്രതയോടെവേണം നിയമങ്ങളുടെ ലഘൂകരണമെന്നു പ്രതിപക്ഷം ഓര്‍മ്മപ്പെടുത്തി.

സാമൂഹ്യ സമ്പര്‍ക്ക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മെയ് അവസാനം ഫിറ്റ്‌നസ് സ്റ്റുഡിയോകളും ഇന്‍ഡോര്‍ സ്പോര്‍ട്‌സും പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കും. അതേസമയം യാത്രാ സ്വാതന്ത്ര്യം ക്രമേണ പുനസ്ഥാപിക്കുകയെന്നതും പ്രധാനമാണെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. ഓസ്ട്രിയയ്ക്ക് സമാനമായതോ അണുബാധ നിരക്ക് കുറവുള്ള അയല്‍രാജ്യങ്ങളോ യാത്രയ്ക്ക് പരിഗണിക്കാമെങ്കിലും ആഴ്ചകള്‍ കൊണ്ടേ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഓസ്ട്രിയയില്‍ തന്നെ വേനല്‍ അവധി ചിലവഴിക്കാനാണ് ചാന്‍സലര്‍ ആഹ്വാനം ചെയ്യുന്നത്.

ഇതിനിടയില്‍ നിരോധനമുണ്ടായിട്ടും ഫെഡറല്‍ ഗവണ്‍മെന്റിന്റെ കൊറോണ പാക്കേജ് നടപടികള്‍ക്കെതിരെ വിയന്ന നഗരത്തില്‍ റാലി നടന്നു. റാലി പോലീസ് തടയുകയും ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു.