കാസര്‍ഗോഡ് അറുപത്തഞ്ചുകാരന്‍ വെടിയേറ്റ് മരിച്ചു

കാസര്‍ഗോഡ് അയല്‍വാസിയുടെ വെടിയേറ്റ് അറുപത്തഞ്ചുകാരന്‍ മരിച്ചു. പിലിക്കോട്ടെ കെ സി സുരേന്ദ്രനാണ് മരിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ സനല്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്ലാസ്റ്റിക് കത്തിച്ചുവെന്നാരോപിച്ചാണ് സനലും സുരേന്ദ്രനും തമ്മില്‍ തര്‍ക്കിച്ചത്. വാക്കേറ്റത്തിനിടെ സനല്‍, സുരേന്ദ്രന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. കഴുത്തിന് വെടിയേറ്റ സുരേന്ദ്രന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

എയര്‍ഗണ്ണുകൊണ്ടാണ്ടാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവ ശേഷം രക്ഷപ്പെട്ട പ്രതി തോക്ക് ഉപേക്ഷിച്ച് ചീമേനി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഫോറന്‍സിക് വിദഗ്ധരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കണ്ണൂര്‍ പരിയാരത്തെ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഇരുവീട്ടുകാരും തമ്മില്‍ സ്ഥിരം വഴക്ക് ഉണ്ടാകുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.