രണ്ടു വര്‍ഷം മുന്പ് കാണാതായ ജസ്‌നയെ കണ്ടെത്തി എന്ന് സൂചന

ഏറെ കോളിളക്കം സൃഷ്ട്ടിച്ച ജസ്‌ന തിരോധാനക്കേസിനു അന്ത്യം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ കൊല്ലമുള കുന്നത്തുവീട്ടിലെ ജയിംസിന്റെ മകള്‍ ജെസ്‌നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ജസ്‌നയെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും നിലവില്‍ കേരളത്തിന് പുറത്തുള്ള ജസ്‌നയെ ഉടന്‍ നാട്ടിലെത്തിക്കാനാണ് പോലീസിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.

മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഏറെ അന്വേഷിച്ചു എങ്കിലും യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. ജസ്‌ന തിരോധാന കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം ടോമിന്‍ തച്ചങ്കരി വെളിപ്പെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജസ്‌നയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. നേരത്തെ, ജസ്‌നയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് ഡിജിപി പ്രഖ്യാപിച്ചിരുന്നു.