മുസ്ലീങ്ങളുടെ കടയിലെ സാധനനങ്ങള്‍ വാങ്ങരുത് എന്ന ആഹ്വാനവുമായി ബിജെപി എം.എല്‍.എ

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശവുമായി ബിജെപി എം.എല്‍.എ രംഗത്ത്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയായ സുരേഷ് തിവാരിയാണ് മുസ്ലീങ്ങളുടെ കടയിലെ പച്ചക്കറി വാങ്ങരുത് എന്ന് ആഹ്വാനംചെയ്തത്. ദിയോരിയ ജില്ലയിലെ ബര്‍ഹജ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സുരേഷ് തിവാരി.

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് സുരേഷ് തിവാരി ഇപ്രകാരം പറഞ്ഞത്. ‘ഒരുകാര്യം മനസില്‍ വച്ചോളൂ, മുസ്ലീങ്ങളുടെ കയ്യില്‍ നിന്നും ആരും പച്ചക്കറികള്‍ വാങ്ങരുത്’ ഇതായിരുന്നു വീഡിയോയില്‍ എം.എല്‍.എ നടത്തിയ പരാമര്‍ശം. പരാമര്‍ശം വിവാദമായപ്പോള്‍ താന്‍ ഇത് പറഞ്ഞതു തന്നെയാണെന്ന് തിവാരി സ്ഥിരീകരിക്കുകയും ഒപ്പം, ‘എന്തെങ്കിലും തെറ്റായത് പറഞ്ഞുവോ? എന്നൊരു മറുചോദ്യം ഉന്നയിക്കുക കൂടിയാണ് ആദ്ദേഹം ചെയ്തത്.

‘ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ പച്ചക്കറികള്‍ തുപ്പല്‍ പുരട്ടിയാണ് വില്‍ക്കുന്നതെന്ന പരാതികളുണ്ട്. കൊറോണ വൈറസ് പരത്താന്‍ വേണ്ടിയാണിത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ പോലും അവരില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ഞാന്‍ പറഞ്ഞു. ഭാവിയില്‍ കാര്യങ്ങള്‍ പഴയതുപോലെ ആയതിന് ശേഷം ഇത് തുടരണമോ എന്ന് അവര്‍ തീരുമാനിക്കട്ടെ. തബ്ലീഗി ജമാഅത്തുകള്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’, എന്നായിരുന്നു തിവാരിയുടെ പ്രതികരണം.

ഇന്ത്യയില്‍ കൊറോണ വ്യപനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രകടനം വലിയ തോതില്‍ നടക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതും ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രതികരണം. എന്നാല്‍, അദ്ദേഹം തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എന്നതാണ് മറ്റൊരു വസ്തുത.