കൊറോണ വ്യാപനം തുടരുന്നു ; രാജ്യത്ത് 24 മണിക്കൂറിനിടെ 2,411 പേര്‍ക്ക് വൈറസ് ബാധ

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,411 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 71 പേര്‍ മരിക്കുകയും ചെയ്തു. 37,776 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11,506 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 485 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 4,721 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 236 പേര്‍ മരിച്ചു. അഹമ്മദാബാധില്‍ മാത്രം 24 മണിക്കൂറിനിടെ 264 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനാറ് പേര്‍ മരിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ 68 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മയൂര്‍ വിഹാര്‍ ഫേസ്-3 ഖോഡ കോളനിയിലെ 31ആം ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനില്‍ മൊത്തം 122 പേര്‍ രോഗബാധിതരായി. അതിനിടെ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് മടങ്ങി എത്തിയ ഏഴ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.