മൂന്നാം ഘട്ട ലോക്‌ഡൌണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

സംസ്ഥാനത്ത് മൂന്നാം ഘട്ട ലോക്‌ഡൌണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.
ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം തുടരും. ഗ്രീന്‍ സോണിലടക്കം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീ പാര്‍ലറുകളും തുറക്കില്ല. തിയേറ്റര്‍, ബാര്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ഗ്രീന്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ക്ക് മാത്രമായി തുറക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. നിയന്ത്രണത്തിലെ അവ്യക്തതകള്‍ തുടരുന്നതിനാല്‍ കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ പൊലീസ് അടപ്പിച്ചു.

കണ്ണൂര്‍,കോട്ടയം ജില്ലകളില്‍ ഇളവുണ്ടാകില്ല. സംസ്ഥാനത്തെ 84 ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുണ്ടാകില്ല. ഇളവുകള്‍ പ്രകാരം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയത്ത് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ രാത്രി സഞ്ചാരം ഒരു കാരണവശാലും അനുവദിക്കില്ല. നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരിക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂവെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.