തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം ; കല്ലേറില്‍ സിഐക്ക് പരിക്ക്

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരുവാതില്‍കോട്ടയിലാണ് അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത്. അതിഥിതൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ പേട്ട സിഐക്ക് പരിക്കേറ്റു.

ഒരുവാതില്‍കോട്ടയിലെ താത്കാലിക ക്യാമ്പിലുള്ള മറുനാടന്‍ തൊഴിലാളികളാണ് ഞായറാഴ്ച വൈകീട്ട് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ക്യാമ്പിലുള്ളവരില്‍ ചിലര്‍ പല അസുഖങ്ങളടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും നാട്ടില്‍പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പോലീസിന് നേരേ കല്ലേറുണ്ടായത്. സംഘര്‍ഷമുണ്ടായതിന് പിന്നാലെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. മടങ്ങിപ്പോകുന്നതിന് നടപടി എടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.