ചുഴലിക്കാറ്റ് ; ഒഡീഷയിലെ 12 ജില്ലകളില്‍ മുന്നറിയിപ്പ്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി പ്രാപിച്ച ന്യൂനമര്‍ദ്ദം വരുന്ന 12 മണിക്കൂറില്‍ ആംഫന്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യം വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച്ചയോടെ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് അടുത്ത അഞ്ച്,ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഒഡീഷ,ആന്ധ്രാപ്രദേശ്,പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ആന്റമാന്‍-നിക്കോബാര്‍ ദ്വീപുകള്‍,ഒഡീഷ,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മഴ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഒഡീഷയിലെ ചുഴലികാറ്റ് വീശാന്‍ സാധ്യതയുള്ള പന്ത്രണ്ട് ജില്ലകളില്‍ അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് ഇവരെ പാര്‍പ്പിക്കുന്നതിനുള്ള കണ്ടെത്തുന്നതിനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

മെയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്തിന് അപ്പുറം പോകരുതെന്ന് മീന്‍പിടുത്ത കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം ഉള്‍പെട്ടിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.