കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: ഡോ. കെ. സി. ജോസഫ്

കോട്ടയം: യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഡോ.കെ.സി.ജോസഫ്. കൊറോണ പ്രതിസന്ധിമൂലം ജോലിയും, കൂലിയുമില്ലാതെ മാസങ്ങളായി നട്ടം തിരിയുന്ന സാധാരണക്കാരുടെ കൈയില്‍ പണമെത്തിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ പാക്കേജില്‍ പ്രതിഷേധിച്ച് ജനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റാഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രഖ്യാപിച്ച പദ്ധതികള്‍ ഏറെയും വായ്പ്പകളാണ്. വായ്പ്പകള്‍ വഴി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. മൊത്ത ആഭ്യന്തരോല്‍പ്പാദനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായ തുകയാണ് കഴിഞ്ഞ ഒരു വര്‍ഷമായി ജനങ്ങളുടെ കൈയില്‍ ആകെ പണമായി എത്തിയിട്ടുളളത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ആരോഗ്യ മേഖലയ്ക്ക് തുച്ഛമായ തുക മാത്രമാണ് നീക്കി വെച്ചിട്ടുളളത് (0.7 ശതമാനം), അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താനുളള നടപടികളൊന്നുമില്ല. കഴിഞ്ഞ 2 മാസത്തിനിടയില്‍ ഇന്ത്യയില്‍ 14 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യവും നിലനില്‍ക്കുകയാണ്. ഈ ഗൗരവമേറിയ വിഷയത്തില്‍ പ്രതിഷേധിക്കേണ്ട കേരളത്തിലെ യു.ഡി.എഫ്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കാണണം എന്ന മനോഭാവക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. പി.സി.ജോസഫ്; വൈസ് ചെയര്‍മാന്‍ അഡ്വ. ആന്റണി രാജു, നേതാക്കളായ അഡ്വ. ഫ്രാന്‍സിസ് തോമസ്, ജോര്‍ജ്ജ് അഗസ്റ്റിന്‍, അഡ്വ. മാത്യൂസ് ജോര്‍ജ്ജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ ഡോ. റോബിന്‍ പി.മാത്യു; അഡ്വ. മിഥുന്‍ സാഗര്‍, കുര്യന്‍ സെബാസ്റ്റ്യന്‍, കുരിശിങ്കല്‍പറമ്പില്‍, ഫിന്നി മുളളനിക്കാട്, തോമസ്‌കുട്ടി എന്നിവര്‍ പ്രസംഗിച്ചു.