പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയില്‍ : രമേശ് ചെന്നിത്തല

ഏകാധിപതികളുടെ പാതയിലാണ് പിണറായി സര്‍ക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. സ്പ്രിങ്ക്‌ളര്‍ കേസില്‍ പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള കള്ളന്റെ തന്ത്രമെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് ശേഷമാണ് രേഖകള്‍ ഉണ്ടാക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ ‘ കള്ളനെപ്പോലെയാണ് സര്‍ക്കാര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമ പോലെയായി കാര്യങ്ങള്‍. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കണ്ടത്.  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ്. സ്പ്രിങ്ക്‌ളര്‍ അന്വേഷണ കമ്മീഷന്‍ യോഗം ചേര്‍ന്നിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കോവിഡ്19ന്റെ മറവില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങള്‍ കുഴിച്ചുമൂടുന്നു. ലോകത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്ന കാലമാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികള്‍ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്’ എന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നെങ്കില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ ആരും അറിയുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ എവിടേയും ഇത് പരാമര്‍ശിച്ചിട്ടില്ല. അതീവ രഹസ്യമായിട്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡാറ്റ അമേരിക്കന്‍ കമ്പനിയുടെ കൈകളിലേക്ക് നല്‍കിയത്. ഞങ്ങള്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പര്‍ച്ചേഴ്സ് ഓര്‍ഡറും മറ്റു എഗ്രിമെന്റും ഉണ്ടാകുന്നത്.

ന്യായീകരിക്കുന്നതിനായി കമ്പനിയുടെ പക്കല്‍നിന്ന് രണ്ടു കത്തുകള്‍ വാങ്ങുകയും ചെയ്തു. വിഷയം ഞങ്ങള്‍ ഉന്നയിച്ചതിന് ശേഷമാണ് സിഡിറ്റ് രംഗപ്രവേശം ചെയ്യുന്നതും ഇതുമായി ബന്ധപ്പെട്ട് ഒരു സമിതികളിലും ചര്‍ച്ചയുണ്ടായില്ല. മന്ത്രിസഭയിലും ചര്‍ച്ചയായില്ല. ഇടതു മുന്നണിയും പാര്‍ട്ടി സെക്രട്ടറിയേറ്റും ചര്‍ച്ച ചെയ്തില്ല. പ്രതിപക്ഷം ഉന്നയിക്കുന്നത് വരെ ഒരു ഫയലും സര്‍ക്കാരിന്റെ പക്കലില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ബെവ്ക്യൂ ആപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പിച്ചതില്‍ കുഴപ്പമുണ്ടോ എന്ന് പരിശോധിക്കുകയാണ്. മദ്യ വിതരണത്തിന് ആപ്പ് ഉണ്ടാക്കാന്‍ സി-ഡിറ്റിന് കഴിയുമെന്നിരിക്കെ എന്തിനാണ് അത് സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.