ഉത്രകൊലക്കേസില്‍ പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

ഉത്ര കൊലപാതക കേസില്‍ കടിച്ച പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. വിഷമുള്ള മൂര്‍ഖന്‍ പാമ്പ് തന്നെയാണ് കടിച്ചതെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിന്റെ വിഷപ്പല്ല്, മസില്‍, എല്ല് എന്നിവ വിശദ പരിശോധനക്കായി ശേഖരിച്ചു. ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

പൊലീസ്, ഫൊറന്‍സിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതി സൂരജിനും സഹായി സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്. ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്ത കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച ‘ആയുധ’മായ മൂര്‍ഖന്‍ പാമ്പില്‍നിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് പോലീസിന്റെ ആശ്രയം.

ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ സംഭവദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഈ പാമ്പിനെയാണ് ചൊവ്വാഴ്ച പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിര്‍ണായക തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതേസമയം സൂരജിന്റെ കുടുംബത്തിനടക്കം കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായും ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

അതേസമയം മകന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പ്രതി സൂരജിന്റെ അമ്മ. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയുമായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ ആരോപണങ്ങള്‍ മാത്രമാണെന്നും അവനെന്താ പാമ്പുപിടുത്തക്കാരനാണോയെന്നുമായിരുന്നു സൂരജിന്റെ അമ്മയുടെ മറുപടി.