കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമരവുമായി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് യുവജന വിഭാഗം

തൊടുപുഴ: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍, കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റ്യന്‍ കുറ്റപ്പെടുത്തി. മൊത്ത ആഭ്യന്തരോല്‍പ്പാദനത്തിന്റെ 16 ശതമാനം സംഭാവന ചെയ്യുന്ന കാര്‍ഷിക മേഖലക്ക്, പാക്കേജില്‍ ഒരുശതമാനത്തില്‍ താഴെ തുക മാത്രമാണ് നീക്കി വെച്ചിട്ടുളളത്.

റബ്ബര്‍ മേഖലയെ രക്ഷിക്കാന്‍ ഉത്തേജന പദ്ധതികളില്ല. റബ്ബറിന്റെ തറവില 200/- രൂപയാക്കാനുളള നടപടി സ്വീകരിക്കണം. പാക്കേജില്‍ കേരളത്തെ പാടേ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ജനാധിപത്യ യൂത്ത് ഫ്രണ്ട് ആരംഭിച്ചിട്ടുളള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാ കമ്മറ്റി തൊടുപുഴ ഇന്‍കം ടാക്‌സ് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ഗീവര്‍ പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ:മിഥുന്‍ സാഗര്‍, സോനു ജോസഫ്, മനോജ് വഴുതലക്കാട്ട്, ഷാജി മാത്യു, സുബിന്‍ വട്ടക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.