കൊറോണ ടെസ്റ്റ് ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച ; അസുഖം ഉള്ള ആളിനെ തിരികെ അയച്ചു

കൊറോണ ബാധിതനെ പരിചരിച്ചതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച. കുവൈത്തില്‍ നന്ന് കോവിഡ് ലക്ഷണങ്ങളുമായി വന്ന പ്രവാസിയെ സ്രവമെടുത്തതിന് ശേഷം തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ആലങ്കോട് സ്വദേശിയായ പ്രവാസിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു തിരിച്ചുവിളിക്കുകയായിരുന്നു.

ഇന്നലെയാണ് 42കാരനായ ആലങ്കോട് സ്വദേശി പ്രത്യേക വിമാനത്തില്‍ കുവൈത്തില്‍ നിന്ന് എത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും സ്രവം പരിശോധനയ്ക്കെടുക്കുകയും ചെയ്തു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇയാളെ വീട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. വൈകീട്ട് ഫലം വന്നപ്പോള്‍ ഫലം പോസിറ്റീവായി. ഇതിന് പിന്നാലെ ഇദ്ദേഹത്തെ വിളിച്ചു വരുത്തുകയായിരുന്നു.

വിദേശത്ത് നിന്ന് വരുന്നവരെ ഏഴ് ദിവസത്തേക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ആലങ്കോട് സ്വദേശിയുടെ കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്.