വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം ; പ്രസിഡന്റ് ട്രംപിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി

ജോര്‍ജ് ഫ്‌ലോയ്ഡ് കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപിക്കുന്ന പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലെത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭാര്യ മലേനിയ ട്രംപിനെയും പ്രസിഡന്റിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി.

പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയെന്ന വിവരം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. കുറച്ചു സമയത്തേക്കാണ് ട്രംപിനെ വൈറ്റ് ഹൗസിനുള്ളിലെതന്നെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് നൂറുകണക്കിന് പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിനു സമീപത്തേക്ക് എത്തിയത്. പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ 50ഓളം നഗരങ്ങളിലാണ് ആളുകള്‍ തെരുവിലുള്ളത്. കോവിഡ് ഭീഷണിക്കും നിയന്ത്രണങ്ങള്‍ക്കുമപ്പുറം വന്‍ റാലികളും നടത്തപ്പെട്ടു.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു. പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.

സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചല്‍സിലും ഷിക്കാഗോ, അറ്റ്‌ലാന്റ, ലൂയിസ് വില്ലെ, സാന്‍ഫ്രാന്‍സിസ്‌കോ, ഡെന്‍വര്‍ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രതിഷേധം വൈറ്റ് ഹൗസിന് മുന്നിലെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിരുന്നു.

അതേസമയം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ ഹാക്കര്‍ ഗ്രൂപ്പ് ആയ അനോണിമസ് രംഗത്തെത്തി. മിനിയപോളിസ് പോലീസിനെതിരെയും അമേരിക്കന്‍ ഭരണകൂടത്തിനെതിരെയും ശക്തമായ ആരോപണങ്ങളാണ് സംഘം ഉന്നയിക്കുന്നത്. പോലീസിന്റെ ക്രൂരതകളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും അനോണിമസുകള്‍ വ്യക്തമാക്കുന്നു. വീഡിയോ ഇറങ്ങിയതിന് അടുത്തനിമിഷം തന്നെ മിനിയപോളിസ് വെബ്‌സൈറ്റുകളില്‍ തടസം നേരിടുകയും കുറച്ച് സമയത്തേക്ക് ഓഫ്ലൈന്‍ ആവുകയും ചെയ്തിരുന്നു.

യുഎസ് പ്രസിഡന്റ് Donald Trump. ജെഫ്രി എപ്‌സ്റ്റെയന്‍, ഡയനാ രാജകുമാരുടെ മരണം. റോയല്‍ ഫാമിലി, Bill Gates, നവോമി കാംബെല്‍ ഇവര്‍ക്കെതിരെ അവശ്യമായ തെളിവുകളുണ്ടെന്നും അനോണിമസ് വെളിപ്പെടുത്തി.