മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

പാലക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതിനെ മലപ്പുറവുമായി ബന്ധപ്പെടുത്തി വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തുടക്കംകുറിച്ച മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. ആന ചരിഞ്ഞത് മലപ്പുറത്താണ് എന്ന് ആദ്യം പ്രതികരിച്ചത് മനേക ഗാന്ധിയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപകമായ വിദ്വേഷ പ്രചാരണം ശക്തമായത്. ടെലിവിഷന്‍ അഭിമുഖത്തിനിടെ മലപ്പുറം ജില്ലയെ അപമാനിക്കുന്ന വിധത്തില്‍ മനേക ഗാന്ധി സംസാരിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

‘മനേക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്‌നേഹം മുസ്ലീം വിരോധത്തിന്റെ മുഖംമൂടിയാണെന്നും. എംപിയും, മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും’- കേരള സൈബര്‍ വാരിയേഴ്‌സ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

അതിനിടെ വിദ്വേഷ പരാമര്‍ശത്തില്‍ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്താണ് നടന്നതെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാനമായ ആറ് പരാതികളിലാണ് ഒരു എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തത്.