സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും

നാളെ മുതല്‍ സൗദിയിലെ പള്ളികള്‍ ജുമുഅ നമസ്‌കാരത്തിന് 40 മിനുട്ട് മുമ്പ് തുറക്കുവാന്‍ തീരുമാനമായി. പള്ളി തുറക്കുന്ന സമയത്തുള്ള ജനത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നേരത്തെ 20 മിനുട്ട് മുമ്പ് തുറക്കാനായിരുന്നു നിര്‍ദ്ദേശം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് 20 മിനുട്ടിന് ശേഷം പളളികള്‍ അടക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മറ്റു നംസ്‌കാരങ്ങള്‍ക്ക് 15 മിനുട്ട് മുമ്പ് പള്ളി തുറക്കുകയും, നസ്‌കാരത്തിന് 10 മിനുട്ടിന് ശേഷം അടക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് ജാഗ്രതയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട എല്ലാ പെരുമാറ്റ ചട്ടങ്ങളും പാലിക്കണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

90,000 പള്ളികളാണ് സൌദി അറേബ്യയിലുള്ളത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്ത നൂറോളം പള്ളികള്‍ ഇതിനകം സൌദിയില്‍ അടപ്പിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ പാലിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷമേ ഇവ ഇനി തുറക്കൂ. ജിദ്ദയിലും മക്കയിലും പള്ളികളില്‍ പ്രാര്‍ഥനക്ക് വിലക്കുണ്ട്. ഇരു ഹറമുകളിലും നിയന്ത്രണങ്ങളോടെയാണ് പ്രാര്‍ഥന നടക്കാറ്.