പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാനില്ല. ഇതു സംബന്ധിച്ച് ഇന്ത്യ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്.

താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത് ശ്രദ്ധയില്‍പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പാകിസ്ഥാന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31-ന് ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇസ്ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്നു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ശരത് സബര്‍വാള്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ധന്‍ എ.കെ സിങ്ങും പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നു പറഞ്ഞ എ.കെ. സിങ് പാക്കിസ്ഥാന്‍ മര്യാദയില്ലാത്ത രാജ്യമാണെന്നും തുറന്നടിച്ചു. അതേസമയം കാണാതായ ജീവനക്കാര്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ISIയുടെ കസ്റ്റഡിയിലാണ് എന്നും സൂചനകള്‍ ഉണ്ട്. ഇന്ത്യ ഉദ്യോഗസ്ഥരെ തിരിച്ചയച്ചതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.